ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരുൾപ്പെടെ മൂന്നുപേർകൂടി കസ്റ്റഡിയിൽ.
സ്ഫോടനക്കേസിൽ ഇതിനോടകം അന്വേഷണ ഏജൻസികളുടെ റഡാറിനു കീഴിലായിരുന്ന ഹരിയാനയിലെ ധൗജ്, ബല്ലബ്ഗഡ്, ഖണ്ഡാവാലി, നൂഹ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. എൻഐഎയുടെ സഹകരണത്തോടെ ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് റെയ്ഡിനു നേതൃത്വം നൽകിയത്.
ഹരിയാനയിലെ നൂഹിൽനിന്ന് മുഹമ്മദ്, മുസ്താക്കിം എന്നീ അൽ ഫലാ സർവകലാശാലാ ഡോക്ടർമാരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളക്കോളർ ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനിയയുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.
കസ്റ്റഡിയിലായ ഡോക്ടർമാരിലൊരാൾ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന ദിവസം ഡൽഹിയിലുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എയിംസിൽ ഒരു അഭിമുഖത്തിനായാണ് ഇയാൾ ഡൽഹിയിൽ എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
നൂഹിൽ തന്നെ നടത്തിയ മറ്റൊരു റെയ്ഡിൽ ദബ്ബു എന്നറിയപ്പെടുന്ന ദിനേശ് എന്നൊരാളെ ലൈസൻസ് ഇല്ലാതെ വളങ്ങൾ വിറ്റതിനു കസ്റ്റഡിയിലെടുത്തു. അനധികൃത വ്യാപാരത്തിനുമപ്പുറത്തേക്ക് ദിനേശിന്റെ പ്രവർത്തനങ്ങളുണ്ടോയെന്നറിയാൻ അന്വേഷണം നടത്തിവരികയാണ്. ഭീകരസംഘടനയിലെ അംഗങ്ങൾ ഐഇഡി ബോംബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന എൻപികെ വളം വാങ്ങുന്നതിനായി 26 ലക്ഷം രൂപ സമാഹരിച്ചെന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.
Tags : Delhi blast two doctors in custody Chenkota blast Red Fort blast