ന്യൂഡൽഹി: ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം നടത്തുക ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പത്തംഗസംഘം. എൻഐഎ ഡയറക്ടർ ജനറൽ (ഡിജി) വിജയ് സാഖറെയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ എന്നിവരും ഡിഎസ്പി തലത്തിലുള്ള ഓഫീസർമാരുമാണ് സംഘത്തിലുള്ളത്.
ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ മോഡ്യൂളിനെപ്പറ്റിയുള്ള എല്ലാ കേസ് ഡയറികളും വിഷയത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന ജമ്മു കാഷ്മീർ പോലീസിൽനിന്നും ഡൽഹി പോലീസിൽനിന്നും ഹരിയാന പോലീസിൽനിന്നും എൻഐഎ ഏറ്റെടുക്കും. അമോണിയം നൈട്രേറ്റടക്കമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ തീവ്രവാദകേന്ദ്രത്തിൽ എൻഐഎ അധികം വൈകാതെ അന്വേഷണം ആരംഭിക്കും.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ അപാർട്ട്മെന്റ് അൽ ഫലാഹ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരായ മുസമ്മിൽ അഹമ്മദുമായും ഉമർ ഉൻ നബിയുമായി ബന്ധപ്പെട്ടതാണ്. അമോണിയം നൈട്രേറ്റെന്നു സംശയിക്കുന്ന വസ്തുക്കളുടെ അംശം പരിസരപ്രദേശങ്ങളിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി ലബോറട്ടറിയും ടോയ്ലറ്റ് ബ്ലോക്കും ഫരീദാബാദ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
കോളജിന്റെ ലാബിൽനിന്നു പിടിയിലായ പ്രതികൾ അമോണിയം കോംപൗണ്ടുകളും ഓക്സിഡൈസറുകളും ആഴ്ചകളെടുത്ത് ചെറിയ അളവിൽ കടത്തിക്കൊണ്ടുപോയി ഫരീദാബാദിലും ഫത്തേപുരിലും സംഭരിച്ചതായാണു സംശയിക്കുന്നത്. ലാബിൽനിന്നു അമോണിയം നൈട്രേറ്റെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് കാന്പസിനുള്ളിൽ ഭീകരർ നിയന്ത്രിത അളവിൽ രാസപ്രവർത്തനങ്ങൾ പരീക്ഷിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയ സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ കോളജ് ലാബിൽനിന്നു ഭീകരർ എന്തെങ്കിലും വസ്തുക്കൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടോയെന്നതിൽ വ്യക്തത വരൂ. കോളജ് ലാബിൽനിന്ന് ഒരു ഡസനിലധികം കുപ്പികൾ, ഗ്ലാസ് ഫ്ലാസ്കുകൾ, സീൽ ചെയ്ത പാത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിജയ് സാഖറെ 1996 ബാച്ച് കേരള കേഡർ ഓഫീസറായിരുന്നു. എൻഐഎയിൽ മുന്പ് ഐജിയായിരുന്ന വിജയിയെ ഈ വർഷം സെപ്റ്റംബറിലാണ് എൻഐഎ ഡിജിയായി നിയമിച്ചത്. വിജയ് ഇന്നലെ ഇന്റലിജൻസ് ബ്യൂറോ തലവനുമായി കൂടിക്കാഴ്ച നടത്തി.
Tags : Delhi blast Vijay Sakhare NIA Red Fort blast