ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി.
ഹർജികൾക്കു മറുപടി സമർപ്പിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി സർവകലാശാലയ്ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ അപ്പീലുകൾ സമർപ്പിക്കാൻ കാലതാമസം നേരിട്ടതായി സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
നരേന്ദ്ര മോദിയുടെ ബിരുദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് 2016 ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ, ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണു ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
പ്രധാനമന്ത്രി പൊതുപദവി വഹിക്കുന്നു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് അർഥമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
മോദി ബിരുദം നേടി എന്നു പറയപ്പെടുന്ന വർഷത്തിൽ ബിഎ പാസായ വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവിടാനായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ ഡൽഹി സർവകലാശാലയ്ക്കു നൽകിയ നിർദേശം,
Tags : Prime Minister's degree Modi degree Delhi University Delhi high court