ന്യൂഡൽഹി: അന്തരിച്ച വിവാദ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. 2017 നും 2019 നും ഇടയിൽ ഇരുവരും തമ്മിൽ അയച്ച ഇമെയിലുകളും സന്ദേശങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണത്തിലും വൈറ്റ് ഹൗസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും അനിൽ അംബാനി എപ്സ്റ്റീന്റെ സഹായം തേടിയിരുന്നു. "പ്രതിരോധമാണ് പ്രധാനം" എന്ന് അംബാനി സന്ദേശങ്ങളിൽ കുറിച്ചിട്ടുണ്ട്.
2019 ഏപ്രിലിൽ തന്റെ ലിസ്റ്റ് ചെയ്ത ഓഹരികൾ ഈടായി നൽകി വ്യക്തിഗത തലത്തിൽ ഏകദേശം 750 ദശലക്ഷം ഡോള സമാഹരിക്കാൻ അംബാനി എപ്സ്റ്റീന്റെ സഹായം ചോദിച്ചിരുന്നു. എന്നാൽ ഓഹരികളുടെ ചരിത്രം അത്ര നല്ലതല്ലെന്ന് പറഞ്ഞ് എപ്സ്റ്റീൻ ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക്കിന്റെ കോൺടാക്റ്റ് വിവരങ്ങൾ എപ്സ്റ്റീൻ അംബാനിക്ക് കൈമാറി. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.
പാരീസിലെയും മാൻഹട്ടനിലെയും എപ്സ്റ്റീന്റെ ആഡംബര വസതികളിൽ അനിൽ അംബാനി സന്ദർശനം നടത്തിയിട്ടുണ്ട്. "ഡെസേർട്ട്" എന്ന പദമുപയോഗിച്ചുള്ള ചില സംഭാഷണങ്ങളും ഇവരുടെ സന്ദേശങ്ങളിലുണ്ട്.
Tags : Jeffrey Epstein Anil Ambani