ചെന്നൈ: ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ കാറ്റ് നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും.
മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട്, ആന്ധ്രാ തീരത്ത് മഴ തുടരും. പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. വേദാരണ്യത്ത് 9,000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങി.
അതേസമയം ശ്രീലങ്കയില്‍ ദിത്വാ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്.
Tags : cyclone ditwah high alert tamilnadu coast srilanka