അഹമ്മദാബാദ്: റൈസിൻ ഭീകരാക്രമണ ഗൂഢാലോചന കേസിൽ അറസ്റ്റിലായ പ്രതി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിന് തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്. അഹമ്മദാബാദിലെ അതീവ സുരക്ഷയുള്ള സബർമതി സെൻട്രൽ ജയിലിൽ മൂന്ന് വിചാരണ തടവുകാരുമായാണ് ഇയാൾ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. സയ്യിദിന്റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ചില അജ്ഞാതമായ കാരണങ്ങളാൽ, സയ്യിദും മറ്റ് മൂന്ന് തടവുകാരും തമ്മിൽ ഒരു വഴക്കുണ്ടായി. പരിക്കേറ്റ സയ്യിദിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടർന്ന് ജയിലിലേക്ക് തിരികെ കൊണ്ടുവന്നു'.-അഗർവാൾ അറിയിച്ചു.
ഹൈദരാബാദ് നിവാസിയായ സയ്യിദ്, ആയുധങ്ങളും റൈസിൻ എന്ന മാരക വിഷവും ഉപയോഗിച്ച് വലിയ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നു. സയ്യിദ് ഉൾപ്പടെ മൂന്നുപേരെ നവംബർ എട്ടിന് ഗുജറാത്ത് എടിഎസ് ആണ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ, ഹൈദരാബാദിലെ സയ്യിദിന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചറിയാത്ത രാസവസ്തുക്കളും അസംസ്കൃത വസ്തുക്കളും എടിഎസ് പിടിച്ചെടുത്തു.
Tags : Doctor Arrested For Ricin Terror Plot Injured Fight Gujarat Jail