ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
അതിനുശേഷം മൂന്നു ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു.
അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. വോട്ടർമാരുടെ എണ്ണത്തെ വോട്ടു ചെയ്തവരെന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും കമ്മീഷൻ അറിയിച്ചു. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും കമ്മീഷൻ വ്യക്തമാക്കി.
Tags : bihar election voters list election commission congress