ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിനെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും നീതിക്കായി താൻ കോടതിയെ സമീപിക്കുകയാണെന്നും മമത പറഞ്ഞു.
ഒരു സിറ്റിംഗ് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്നത് അത്യപൂർവ്വമായ നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഒരു 'വാട്സാപ്പ് കമ്മീഷനായി' മാറിയിരിക്കുകയാണെന്ന് മമത പരിഹസിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ വാട്സാപ്പിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്സർവർമാരെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ കമ്മീഷൻ ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനേക്കാൾ ഉള്ളവ ഒഴിവാക്കാനാണ് കമ്മീഷൻ താത്പര്യപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മാറുന്ന സ്ത്രീകളുടെ പേരുകൾ പോലും പട്ടികയിൽ നിന്ന് അകാരണമായി നീക്കം ചെയ്യപ്പെടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളിൽ മാത്രം ഏകദേശം 58 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി അവർ കോടതിയിൽ പറഞ്ഞു.
അസം പോലുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത വിധം ബംഗാളിൽ മാത്രം എന്തിനാണ് ഇത്ര ധൃതിയിൽ വോട്ടർ പട്ടിക പുതുക്കുന്നതെന്ന് മമത ചോദിച്ചു. സാധാരണ രണ്ട് വർഷം എടുക്കുന്ന നടപടികൾ വെറും രണ്ട് മാസം കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്നും അവർ ആരോപിച്ചു.
മമതയുടെ വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. വോട്ടർ പട്ടിക പുതുക്കുമ്പോൾ കമ്മീഷൻ ഉദ്യോഗസ്ഥർ കൂടുതൽ 'സെൻസിറ്റീവ്' ആയി പെരുമാറണമെന്ന് കോടതി നിർദ്ദേശിച്ചു. പേരുകളിലെ അക്ഷരപ്പിശകുകൾ മാത്രം നോക്കി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കരുതെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ അടുത്ത വാദം ഫെബ്രുവരി ഒൻപതിന് നടക്കും.
Tags : Election Commission 'WhatsApp Commission Mamata Banerjee Supreme Court