ന്യൂഡൽഹി: എന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടാതിരിക്കാൻ പരിരക്ഷ നൽകിയതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ ആജീവനാന്ത വാഷിംഗ് മെഷീനാക്കി ബിജെപി സർക്കാർ മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
വോട്ടവകാശം സർക്കാരിന്റെ കാരുണ്യമല്ലെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭമാണെന്നും ലോക്സഭയിൽ അദ്ദേഹം ഓർമിപ്പിച്ചു. എസ്ഐആർ അടക്കം തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയ്ക്കു പുറമെ തെരഞ്ഞെടുപ്പു കമ്മീഷനെക്കൂടി ദുരുപയോഗിച്ച് വോട്ടുകൊള്ള നടത്തി സ്ഥിരമായി ഭരണത്തിൽ തുടരാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യൻ ജനത തകർത്തെറിയുമെന്ന് വേണുഗോപാൽ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിനു മുന്പായി പ്രതിപക്ഷ നേതാക്കൾക്കെതിരേ മാത്രമാണു റെയ്ഡും അറസ്റ്റും നോട്ടീസുകളും നൽകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പോലും കഴിയാത്ത നിലയാണെന്നു വേണുഗോപാൽ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള അന്പയർ ആകേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്രം ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുന്ന പാവയായി. തെരഞ്ഞെടുപ്പു കമ്മീഷനെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികളെടുത്തു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തു.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നടപടികൾ രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്ന പ്രത്യേക നിയമപരിരക്ഷ നൽകിയതും ദുഷ്ടലാക്കോടെയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള പോളിംഗ് ബൂത്തുകളിലെ തെളിവുകൾ നശിപ്പിക്കാൻ ചട്ടം ഭേദഗതി ചെയ്തതിനു പിന്നിലെ ലക്ഷ്യവും നല്ലതല്ല.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് അന്പയറെന്ന ആശയം പരസ്യമായി തകർക്കപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം ആസൂത്രിതമായി നശിപ്പിച്ചു. കമ്മീഷന്റെ വിശ്വാസ്യതയും രാഷ്ട്രീയസമ്മർദത്തിൽ തകർന്നു. കമ്മീഷൻ പക്ഷപാതപരമായി മാറിയിരിക്കുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് സുപ്രീംകോടതി നിഷ്പക്ഷ അന്പയറെ ആഗ്രഹിച്ചു. അനൂപ് ബരൻവാൾ കേസിൽ ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2023ലെ വിധി മറികടക്കാൻ പ്രത്യേക നിയമം കൊണ്ടുവന്നു. സമിതിയിൽ സ്വതന്ത്രനായ ചീഫ് ജസ്റ്റീസ് ഉണ്ടാകുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ ഭയം വ്യക്തമാണെന്നും വേണുഗോപാൽ പരിഹസിച്ചു.
കേരളത്തിലെ എസ്ഐആർ മാറ്റിവയ്ക്കണമെന്ന് ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടു. നിയമസഭ ഇതിനായി പ്രത്യേക പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചു.
വോട്ടർമാരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും സ്വന്തം ഓഫീസർമാരുടെയും ആവശ്യം തള്ളിക്കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ തിരക്കിട്ട് എസ്ഐആർ നടത്തിയത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വേണുഗോപാൽ ചോദിച്ചു. ബിഹാറിലും കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ആസാമിലുമടക്കം തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഇപ്പോൾ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തുന്നത്.
ആകെ 56 വോട്ടർമാരുള്ള ഒരു ബൂത്തിൽ 50 വയസിൽ താഴെയുള്ള 50 പേർ മരിച്ചതായി പറഞ്ഞു നീക്കംചെയ്തത് അടക്കം നിരവധി തെറ്റുകൾ എസ്ഐആറിലുണ്ടെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Tags : K.C. Venugopal Election Commission lifetime washing machine congress BJP Goverment