ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കർഷകരുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം ജോസ് കെ. മാണി ഉന്നയിച്ചു. കർഷകർ നേരിടുന്ന ഈ വെല്ലുവിളി മറികടക്കുന്നതിന് 2023ൽ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകരുടെ കൃഷിയിടങ്ങൾ അനാവശ്യമായി വനഭൂമിയായി രേഖപ്പെടുത്തുന്നത് തടയുക, കൃഷിഭൂമിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് അനാവശ്യമായി തർക്കത്തിലേക്ക് പോകാൻ പാടില്ല തുടങ്ങിയവ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചില മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ദേശീയതലത്തിലോ, അന്തർദേശീയ തലത്തിലോ വനവിസ്തൃതി കൂട്ടുവാനുള്ള ലോബികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. സുപ്രീംകോടതിയുടെ ഇടപെടലിൽ നിലവിലെ സ്ഥിതി തുടരുകയാണ്. അതിനാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഇതോടൊപ്പം കേരളത്തിലെ ദേശീയ പാത, റെയിൽവേ വികസനത്തിന് ജനസാന്ദ്രത അടിസ്ഥാനമാക്കി പദ്ധതികൾക്ക് തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Jose K. Mani Farmers' land acquisition Kerala Congress M