ന്യൂഡൽഹി: ലോക്സഭയ്ക്കുള്ളിലെ വാക്പോര് സഭാ നടപടികൾക്ക് ശേഷം സ്പീക്കറുടെ ഓഫീസിലേക്കും പടർന്നു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ബോഫോഴ്സ് അഴിമതിയെക്കുറിച്ചുള്ള പുസ്തകം ഉയർത്തിക്കാട്ടിയതാണ് പുതിയ തർക്കങ്ങൾക്ക് കാരണമായത്.
ലോക്സഭ പിരിഞ്ഞതിന് പിന്നാലെ, ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കാൻ നിഷികാന്ത് ദുബെയ്ക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് എംപിമാർ സ്പീക്കർ ഓം ബിർളയുടെ ഓഫീസിലെത്തി. ദീപേന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘവും കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള ബിജെപി സംഘവും തമ്മിൽ സ്പീക്കറുടെ സാന്നിധ്യത്തിൽ രൂക്ഷമായ വാഗ്വാദം നടന്നു.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായാണ് നിഷികാന്ത് ദുബെ ബോഫോഴ്സ് ഉൾപ്പെടെയുള്ള അഴിമതികളെക്കുറിച്ചുള്ള പുസ്തകങ്ങളുമായി സഭയിലെത്തിയത്.
"രാഹുൽ ഗാന്ധി പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗാന്ധി കുടുംബത്തിന്റെ അഴിമതികൾ തുറന്നുകാട്ടുന്ന പുസ്തകങ്ങളുടെ ഒരു നിര തന്നെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്," എന്ന് ദുബെ പരിഹസിച്ചു. എന്നാൽ സഭയുമായി നേരിട്ട് ബന്ധമില്ലാത്ത പുസ്തകങ്ങൾ വായിക്കാൻ ചട്ടപ്രകാരം അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി സഭ താത്കാലികമായി നിർത്തിവെച്ചിരുന്നു.
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ചൈനീസ് കടന്നുകയറ്റ വിഷയത്തിൽ മറുപടി പറയുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും പഴയകാല കാര്യങ്ങൾക്കും പിന്നിൽ ഒളിക്കുകയാണെന്ന് രാഹുൽ ഗാന്ധി സ്പീക്കർക്ക് നൽകിയ കത്തിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Tags : Nishikant Dubey Gandhi family Bofors book Speaker's Chamber Om Birla Rahul Gandhi