ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ വെള്ളിയാഴ്ച ഉചിതമായ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച മറുപടി വിശദമായി പരിശോധിച്ച ശേഷം അന്തിമ ഉത്തരവ് ഉണ്ടാകുമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യൻ മൃഗ ക്ഷേമ ബോർഡിനെ കക്ഷി ചേർക്കാനും ബെഞ്ച് നിർദേശിച്ചു.
സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. തെരുവുനായകളുടെ എണ്ണം, കടിയേൽക്കുന്ന സംഭവങ്ങൾ, വന്ധ്യംകരണത്തിന്റെയും വാക്സിനേഷന്റെയും വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങൾ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കേണ്ടത്.
ഇതോടൊപ്പം തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് യാതൊരു നിബന്ധനയുമില്ലാതെ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി അനുമതി നൽകി. നേരത്തേ തെരുവുനായ്ക്കൾക്കു വേണ്ടി കോടതിയിൽ ഇടപെടൽ നടത്തുന്ന വ്യക്തികളും സർക്കാരിതര സംഘടനകളും യഥാക്രമം 25000 രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെ കെട്ടിവയ്ക്കണമെന്ന് ബെഞ്ച് നിർദേശിച്ചിരുന്നു.
സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കാൻ പരാജയപ്പെട്ടതിനാൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ഇന്നലെ സുപ്രീംകോടതിയിൽ ഹാജരായി നിരുപാധികം ക്ഷമാപണം നടത്തി.
കേരളത്തിൽനിന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം എന്നിവർ ഹാജരായി. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുമായി തിരക്കിലായതിനാൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗണ്സൽ സി.കെ. ശശി കോടതിയെ അറിയിച്ചതിനെത്തുടർന്നാണിത്.
കോടതി നിർദേശങ്ങൾ പാലിച്ചതിന്റെ സത്യവാങ്മൂലം മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.
കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലല്ലാതെ ഇനിയുള്ള വാദം കേൾക്കലുകളിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി.
Tags : street dog issue Suprem Court