ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ചത് നിരവധി പ്രമുഖരാണ്.
ഡോ. ഹോമി ജെ ഭാഭ (1966)
1966ൽ വിഖ്യാത ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജഹാംഗീർ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24ന് ഫ്രാൻസിലെ മോ ബ്ലായ്ക്കു സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോകുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചായിരുന്നു അപകടം. 56ാം വയസിലായിരുന്നു മരണം.
സഞ്ജയ് ഗാന്ധി (1980)
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകനും കോണ്‍ഗ്രസ് നേതാവുമായി സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചത് 1980 ജൂണ്‍ 23നാണ്. ഡൽഹിയിലായിരുന്നു സഞ്ജയിന്റെ വിമാനം തകര്‍ന്നുവീണത്. പ്രധാനമന്ത്രിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി.
വൈ.എസ്. രാജശേഖര റെഡ്ഢി (2009)
2009ൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢി ആന്ധ്രയിൽ കോണ്‍ഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. നല്ലമല വനമേഖലയില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്നായിരുന്നു അപകടം.
ജനറൽ ബിപിൻ റാവത്ത് (2021)
2021 ഡിസംബർ എട്ടിന് ഇന്ത്യൻ സൈന്യത്തിനുതന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹവും ഭാര്യയും മറ്റ് 11 പേരും മരിച്ചത്.
വിജയ് രൂപാണി (2025)
2025 ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനാപകടത്തിലാണു ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കു ദാരുണാന്ത്യമുണ്ടായത്. 2016 മുതല്‍ 2021 വരെ രണ്ടു ടേമില്‍ രൂപാണി മുഖ്യമന്ത്രിയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. ഡിഎന്‍എ പരിശോധനയിലാണു രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ഡോര്‍ജീ ഖണ്ഡു(2011)
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജീ ഖണ്ഡു 2011ലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. തൊട്ടടുത്ത ദിവസം 13,700 അടി ഉയരത്തിലാണ് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്. മോശം കാലാവസ്ഥയെത്തുടര്‍ന്നായിരുന്നു അപകടം. തവാംഗിൽനിന്നു വെസ്റ്റ് കാമെംഗ് ജില്ലയിലേക്കുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
ജി.എം.സി. ബാലയോഗി (2002)
ലോക്സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി ഹെലികോപ്റ്റര്‍ അപകടത്തിലാണു മരിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ 2002 മാര്‍ച്ച് മൂന്നിനായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടകാരണം.
മാധവറാവു സിന്ധ്യ (2001)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യ യുപിയിലെ മയിന്പുരിയിലുണ്ടായ വിമാനാപകടത്തിലാണു മരിച്ചത്. ഡല്‍ഹിയില്‍നിന്നു കാണ്‍പുരിലേക്കു പോയ വിമാനമാണു 2001 സെപ്റ്റംബര്‍ 30നു തകര്‍ന്നുവീണത്. എന്ജിന് തകരാറും മോശം കാലാവസ്ഥയും അപകടത്തിനു കാരണമായി. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സിപ്രിയാൻ സാംഗ്മ (2004)
മേഘാലയ ഗ്രാമവികസന മന്ത്രി സിപ്രിയാൻ സാംഗ്മയുടെ പവൻഹാൻസ് ഹെലികോപ്റ്റർ 2004 സെപ്റ്റംബറിലാണു തകർന്നുവീണത്. ഗോഹട്ടിയിൽനിന്നു ഷില്ലോംഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബാരാപാനി തടാകത്തിനു സമീപം അപകടമുണ്ടായത്.
ഒ.പി. ജിൻഡാൽ, സുരേന്ദർ സിംഗ് (2005)
2005ൽ യുപിയിലെ സഹാരൻപുരിലുണ്ടായ അപകടത്തിലാണ് ഹരിയാന മന്ത്രിമാരായ ഓം പ്രകാശ് ജിൻഡാലും സുരേന്ദർ സിംഗും മരിച്ചത്. ഡൽഹിയിൽനിന്ന് ചണ്ഡിഗഡിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
സൗന്ദര്യ (2004)
2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നടി സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചത്. സിനിമാരംഗത്തു തിളങ്ങിനിൽക്കുന്ന സമയത്താണ് ബിജെപിക്കുവേണ്ടി സൗന്ദര്യ പ്രചാരണത്തിന് ഇറങ്ങിയത്. പ്രചാരണത്തിനു പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.
Tags : Flight accident Homi Bhabha Ajit Pawar