ലക്നോ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ബുദാനിലാണ് സംഭവം.
എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും എട്ടാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആൺകുട്ടികളെല്ലാം 13 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും ഇവരെ കേസിൽ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികളായ ആൺകുട്ടികൾ സ്കൂളിൽ പോകാതെ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണെന്ന് എസ്എച്ച്ഒ അജയ് പാൽ സിംഗ് പ്രതികരിച്ചു.
പെൺകുട്ടിയും ആൺകുട്ടികളും പരസ്പരം അറിയുന്നവരല്ല. ഒന്നിലധികം തവണ ആൺകുട്ടികൾ പെൺകുട്ടിയെ ശല്യംചെയ്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയതോടെ അവരുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകി.
കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കൾക്ക് കൃത്യമായ സന്ദേശം നൽകാനാണ് ആൺകുട്ടികളുടെ അമ്മമാരെ കസ്റ്റഡിയിലെടുത്തതെന്നും എസ്എച്ച്ഒ അജയ്പാൽ സിംഗ് പറഞ്ഞു.
സംഭവത്തിൽ ആൺകുട്ടികളുടെ പിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുപേരുടെയും പിതാക്കൾ നിലവിൽ ഉത്തർപ്രദേശിന് പുറത്ത് ജോലിചെയ്യുന്നവരാണ്. തിരിച്ചെത്തിയാൽ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറുന്ന മറ്റുകുട്ടികളെ ഇത്തരം പ്രവൃത്തികളിൽനിന്ന് തടയാൻകൂടിയാണ് ഈ നടപടികളെന്നും എസ്എച്ച്ഒ പറഞ്ഞു.
Tags : minors harass girl police arrest mothers