ന്യൂഡൽഹി: സർക്കാർ ജോലി നൽകാമെന്ന പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയിൽവേ, ആദായനികുതിവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ബിഹാർ സർക്കാർ, ചില ഹൈക്കോടതികൾ എന്നിങ്ങനെയുള്ള 40ലധികം സർക്കാർ വകുപ്പുകളിൽ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെക്കുറിച്ച് ബിഹാറിലെ പാറ്റ്നയിലുള്ള ഇഡി ഓഫീസാണ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂർ, മലപ്പുറം ജില്ലയിലെ കോഡൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ ഇഡി പരിശോധന നടത്തിയത്. കേരളത്തിനു പുറമെ ബിഹാർ, ബംഗാൾ, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
റെയിൽവേയുടെ പേരിൽ വ്യാജ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽനിന്നാണ് വിവിധ സർക്കാർ തസ്തികകളിലേക്ക് വ്യാജ ജോലികൾ വാഗ്ദാനം ചെയ്യുന്ന ഒരു സംഘത്തിലേക്ക് അന്വേഷണമെത്തിയത്. ഔദ്യോഗിക സർക്കാർ ഡൊമെയ്നുകളുടെ പേരിൽ കുറ്റവാളി സംഘം വ്യാജ നിയമനക്കത്തുകളയച്ച് പണം തട്ടുന്നതായി തുടരന്വേഷണത്തിൽ ഇഡി കണ്ടെത്തി.
ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്), റെയിൽവേ ടിടിഇ തുടങ്ങിയ ജോലികളിൽ പ്രവേശിച്ച ചിലർക്ക് രണ്ട്-മൂന്ന് മാസത്തേക്ക് വേതനവും നൽകിയിട്ടുണ്ടെന്ന് ഇഡി പറഞ്ഞു.
Tags : Fraud government jobs Raids six states including Kerala