ന്യൂഡൽഹി: ചൈനീസ് റോബോഡോഗിനെ സ്വന്തം കണ്ടുപിടിത്തമായി അവതരിപ്പിച്ച് ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ ഗ്രേറ്റർ നോയിഡയിലെ ഗൽഗോട്ടിയാസ് സ്വകാര്യ സർവകലാശാലയുടെ വളർച്ചയ്ക്കു പിന്നിൽ ഉന്നത രാഷ്ട്രീയബന്ധങ്ങളും തട്ടിപ്പുകളുടെ പരന്പരയുമെന്നു റിപ്പോർട്ട്.
ആഗോള നിർമിതബുദ്ധി (എഐ) ഉച്ചകോടിയിൽ ഇന്ത്യയിലെ പ്രശസ്തമായ നാല് ഐഐടികൾക്കു നൽകിയ മൊത്തം സ്ഥലത്തേക്കാൾ വലിയ സ്റ്റാൾ ഗൽഗോട്ടിയയ്ക്ക് അനുവദിച്ചതും വിവാദമായി.
ചൈനീസ് യൂണിട്രീ റോബോട്ടിക്സിന്റെ ഉത്പന്നമായ യൂണിട്രീ ഗോ 2 എന്ന റോബോഡോഗ് ഗൽഗോട്ടിയയുടെ ഇന്ത്യൻ നിർമിത കണ്ടെത്തലായി കേന്ദ്ര ഐടി- ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചതും ലോകത്താകെ രാജ്യത്തിനു നാണക്കേടായി.
ദൂരദർശനിലും ബിജെപി അനുകൂല മാധ്യമങ്ങളിലും ഗൽഗോട്ടിയയുടെ തെറ്റായ അവകാശവാദം അവതരിപ്പിക്കാൻ കമ്യൂണിക്കേഷൻ പ്രഫസർ നേഹ സിംഗിന് അവസരം നൽകിയതും ചർച്ചയാണ്.
2017 മുതൽ ഗവേഷണം, സെന്റർ ഓഫ് എക്സലൻസ് തുടങ്ങിയ ഗൽഗോട്ടിയാസിന്റെ അവകാശവാദങ്ങൾ തട്ടിപ്പാണെന്ന് ആരോപണമുണ്ട്. 2024 വരെ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി അപേക്ഷിച്ച 2,430 പേറ്റന്റുകളിൽ ഒന്നുപോലും കിട്ടിയില്ലെന്ന് പറയുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കം ഡൽഹിയിലെയും യുപിയിലെയും ബിജെപി നേതാക്കളുമായുള്ള അടുപ്പം ദുരുപയോഗിച്ചാണ് എഐ ഉച്ചകോടിയുടെ എക്സ്പോയിൽ വലിയ പ്രാധാന്യം നേടിയതെന്നാണു പരാതി.
1930കളിൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഇഡി ഗൽഗോട്ടിയ ആൻഡ് സണ്സ് എന്ന പേരിലുള്ള പുസ്തകശാലയിൽനിന്നു 300 കോടിയോളം വരുമാനമുള്ള ഗൽഗോട്ടിയ യൂണിവേഴ്സിറ്റി സാമ്രാജ്യമായി ഉയർന്നതിനു പിന്നിലും രാഷ്ട്രീയസ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ ബുക്ക് ഷോപ്പ് അടച്ചുപൂട്ടിയെങ്കിലും കുടുംബത്തിന്റെ പേരായ ഗൽഗോട്ടിയാസ് സർവകലാശാലയ്ക്ക് ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയിഡയിൽ 52 ഏക്കർ കാന്പസും ബഹുനില മന്ദിരങ്ങളുമുണ്ട്.
ഇന്ത്യയിലെ മുൻനിര സ്വകാര്യ സർവകലാശാലയ്ക്കുള്ള അവാർഡ് 2014ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഗൽഗോട്ടിയാസിന്റെ തലവനും ചാൻസലറുമായ സുനിലിന് സമ്മാനിക്കുന്ന ഫോട്ടോ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലുണ്ട്.
1998ൽ ഡൽഹിയിൽ സ്ഥാപിതമായ ശകുന്തള എഡ്യുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ കീഴിലാണ് ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി.
ഗൽഗോട്ടിയാസ് കുടുംബത്തിന്റെ നിയന്ത്രണത്തിലാണിത്. സുനിലും ഭാര്യയും മകളും മരുമകളുമാണ് ഉടമകൾ. 200ലാണ് സുനിൽ വിദ്യാഭ്യാസ ബിസിനസിലേക്കു കടന്നത്. 25,000ത്തിലധികം വിദ്യാർഥികൾ വിവിധ കോഴ്സുകളിലായി പഠിക്കുന്നുവെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്.
2023-24ൽ ഗൽഗോട്ടിയാസിന്റെ മൊത്തം പ്രവർത്തനച്ചെലവ് 209.51 കോടി രൂപയാണെന്ന് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂട്ടിപ്പോയ ബുക്ക് സ്റ്റാളിൽനിന്നു കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്തതിനു പിന്നിൽ കള്ളക്കളികളും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയ കോഴയുമാണെന്നാണ് ആരോപണം.
Tags : Galgotias' fraud AI Summit Private University Shakuntala Educational and Welfare Society Galgotias University