ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ന് അഹമ്മദാബാദിലെത്തുന്ന മെർസ് മോദിയുമായുള്ള ചർച്ചയ്ക്കുപുറമെ സബർമതി ആശ്രമം സന്ദർശിക്കുമെന്നും സൂചനയുണ്ട്. അഹമ്മദാബാദിലെ സന്ദർശനത്തിനുശേഷം ബംഗളൂരുവിലെത്തുന്ന മെർസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ജർമൻ കന്പനിയായ ബോഷിന്റെ കാന്പസും സന്ദർശിക്കും.
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കും പുറമെ ഉഭയകക്ഷി സന്ദർശനത്തിനായി മെർസ് സന്ദർശിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് ജർമൻ ഫെഡറൽ സർക്കാരിന്റെ തലവനായ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തുന്നത്.
ഇരു രാഷ്ട്രത്തലവന്മാരുടെയും ചർച്ചയിൽ ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരസാധ്യതകൾക്കു പുറമെ യുക്രെയ്ൻ-റഷ്യ സംഘർഷവും ആഗോള സംഭവവികാസങ്ങളും വിഷയങ്ങളാകും. ഇന്ത്യയിലെ വിദ്യാർഥികൾക്കും ജർമനിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും മെർസിന്റെ സന്ദർശനം പ്രതീക്ഷ നൽകുന്നു.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വൈദഗ്ധ്യം, മൊബിലിറ്റി എന്നിവയിൽ സഹകരണം ശക്തമാക്കുന്നതിനൊപ്പം പ്രതിരോധം, സുരക്ഷ, ശാസ്ത്രം, നവീകരണം, ഗവേഷണം, ഹരിത-സുസ്ഥിര വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിലും ഇരുനേതാക്കളും തമ്മിലുള്ള ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും.
Tags : German Chancellor Friedrich Merz arrive today