അഹമ്മദാബാദ്: നഴ്സുമാരുൾപ്പെടെ കൂടുതൽ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ ജർമനിയിലേക്കു റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ അഹമ്മദാബാദ് സന്ദർശനവേളയിലായിരുന്നു കരാറിൽ ഒപ്പിട്ടത്. ഇതുപ്രകാരം ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങൾ ഇരുരാജ്യങ്ങളും കൊണ്ടുവരും.
ഇന്ത്യൻ നഴ്സുമാരെയും കെയർ ഗിവർമാരെയും റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഇതോടെ എളുപ്പമാകുമെന്ന് ജർമൻ ആരോഗ്യമന്ത്രി നീന വാർകെൻ പറഞ്ഞു. അതേസമയം, ദീർഘകാല പരിചരണത്തിൽ ഇന്ത്യക്ക് ജർമനിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇന്ത്യയിലെ പരിശീലനപരിപാടിയിൽ ജർമൻ ഭാഷയും ജർമനിയിൽ ജോലി ചെയ്യാനും ജീവിക്കാനും ആവശ്യമായ കോഴ്സുകളും ഉൾപ്പെടുത്തും. ട്രെയിനികൾക്ക് ഇത്തരം കോഴ്സുകൾ സൗജന്യമായിരിക്കും. എന്നാൽ ബി2 ലെവൽ വരെ ജർമൻ ഭാഷാവൈദഗ്ധ്യം നേടേണ്ടതുണ്ട്.
ജർമനിയും ഇന്ത്യയും പ്രതിരോധം, ഊർജം, വ്യാപാരം എന്നീ മേഖലകളിലും കരാറിൽ ഒപ്പിട്ടു. ഊർജമേഖലയിൽ ഇരു രാജ്യങ്ങളും സഹകരിച്ചുപ്രവർത്തിക്കും. ജർമൻ ഊർജ കന്പനിയായ യൂണിപ്പെറും ഇന്ത്യൻ കന്പനിയായ എഎം ഗ്രീൻ അമോണിയയും സുപ്രധാനമായ ധാരണയിലെത്തിയിട്ടുണ്ട്. വർഷം 500,000 ടൺ ഗ്രീൻ അമോണിയ യൂണിപ്പെർ വാങ്ങും. 90 ശതമാനം കാർബൺ ന്യൂട്രലായ ഗ്രീൻ അമോണിയ സുസ്ഥിര ഊർജ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിൽ നിർണായകമാണ്.
കൂടാതെ, രാസവളം, കണ്ടെയ്നർ കപ്പലുകളിലെ ഇന്ധനം, ഹൈഡ്രജൻ നീക്കം തുടങ്ങിയവയ്ക്കെല്ലാം അനിവാര്യമായ അസംസ്കൃതവസ്തുവാണ് ഗ്രീൻ അമോണിയ അടങ്ങിയ രാസസംയുക്തം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക സഹകരണം വിപുലമാക്കും. കൂടാതെ, അപൂർവ ധാതുക്കളുടെ കൈമാറ്റം, നിർമിത ബുദ്ധി, പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റം എന്നീ മേഖലകളിലും കരാറുകളിൽ ഒപ്പിട്ടു.
ജർമനിയിലെ പ്രമുഖ കപ്പൽ നിർമാണ കന്പനിയായ തൈസെൻക്രുപ് മറൈൻ സിസ്റ്റംസ് (ടികെഎംഎസ്) ഇന്ത്യക്കുവേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനും ധാരണയായി. ഇതുസംബന്ധിച്ച കരാർ മാർച്ചിൽ അന്തിമമാക്കും. ജർമനിയിലെ തപാൽസേവന കന്പനിയായ ഡോയ്ഷെ പോസ്റ്റ് ഇന്ത്യൻ പോസ്റ്റൽ സർവീസുമായി കൂടുതൽ സഹകരിച്ചുപ്രവർത്തിക്കും. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരകരാർ ഈമാസം അവസാനത്തോടെ ഒപ്പിടാനും തീരുമാനിച്ചു.
ജർമനിക്ക് കൂടുതൽ ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് മെർസ് പറഞ്ഞു.
Tags : Germany recruit Indian nurses