ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മുൻഗണനാ പട്ടികയിൽ മെറിറ്റ് അവഗണിച്ചെന്ന് ഗവർണർ സുപ്രീംകോടതിയിൽ. മുഖ്യമന്ത്രി ഇടപെട്ടാണ് ഈ നീക്കമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി പാനൽ തയാറാക്കിയത്. എന്നാൽ ഇവർ തയാറാക്കിയ രണ്ട് പട്ടികയിലും സ്ഥാനംപിടിച്ചവർക്ക് മുഖ്യമന്ത്രി മുൻഗണന നൽകിയില്ലെന്നും ഗവർണർ ആരോപിച്ചു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് അഞ്ച് പേര് അടങ്ങുന്ന പാനലും സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് നാല് പേര് അടങ്ങുന്ന പാനലുമാണ് സെർച്ച് കമ്മിറ്റികൾ തയാറാക്കിയത്. രണ്ട് സെർച്ച് കമ്മിറ്റികളും ഉൾപ്പെട്ട രണ്ട് പേരുണ്ട്.
എന്നാൽ ഒക്ടോബർ 14ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയിൽ ഈ രണ്ടുപേർക്കും മുൻഗണന നൽകിയിട്ടില്ല. രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച ഈ രണ്ട് പേരുമാണ് വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരെന്നും ഗവർണർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
Tags : vc appointments university rajendra arlekar pinarayi vijayan supreme court