മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
Tags : Haji Mastan daughter PM Modi Amit Shah abuse case