ന്യൂഡൽഹി: ക്രിസ്മസിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ ആക്രമണവും അധിക്ഷേപവും ഭീഷണിയും. ഡല്‍ഹി ബദല്പുരിലെ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ആഘോഷങ്ങള്‍ വീട്ടിലിരുന്നു മതിയെന്ന് പറയുകയും ചെയ്തു.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബൽപുരിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കാഴ്ചപരിമിതിയുള്ള സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മതപരിവർത്തനം ആരോപിച്ച് പോലീസ് നോക്കിനിൽക്കെയായിരുന്നു അതിക്രമം. സ്ത്രീക്കു നേരേ അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതും സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കെതിരേ ഇന്നു ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനകൾ സമൂഹമാധ്യങ്ങളിലൂടെ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഒഡിഷയിലെ ഒരു നഗരത്തിലെ തെരുവിൽ ക്രിസ്മസ് തൊപ്പികളും മറ്റ് അലങ്കാരവസ്തുക്കളും വിൽക്കുന്ന വഴിയോര കച്ചവടക്കാരെ ഹിന്ദുത്വവാദികൾ അധിക്ഷേപിക്കുന്നതും കച്ചവടം ഉപേക്ഷിച്ചു പോകാൻ ആവശ്യപ്പെടുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ അനുവദിക്കില്ല’’എന്നു പറഞ്ഞുകൊണ്ടാണ് കാറിലെത്തിയ സംഘം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. ആരുടെ അനുമതിയോടെയാണു കച്ചവടം നടത്തുന്നതെന്നും സംഘം ചോദിക്കുന്നുണ്ട്.
ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കിയിരുന്നു.
ഇതിനു പുറമെ ക്രിസ്മസിന് സ്കൂളുകൾക്ക് അവധി നിഷേധിച്ച് പകരം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനുള്ള ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ തീരുമാനവും വിവാദമായിട്ടുണ്ട്.
Tags : North India Hindu organizations Christmas celebrations