കൊച്ചി: ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്‍നിന്നു വെടിയുതിര്‍ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം.
മരണവിവരം പുറത്തുവന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ. റോയ്‌യുടെ സഹോദരനും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ലീഗല്‍ അഡ്‌വൈസറും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.
ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദില്‍നിന്നു സി.ജെ. റോയ് വലിയ സമ്മര്‍ദം നേരിട്ടിരുന്നു എന്നാണ് സഹോദരന്‍ സി.ജെ. ബാബുവിന്‍റെ ആരോപണം. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗളൂരു അശോക് നഗറിലെ ലാങ്‌ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻഫറെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്‍റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ശിവകുമാറും രംഗത്ത്
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്‍റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്‍റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഉദ്യോഗസ്ഥ വീഴ്ചയോ?
ഇതിനിടെ, ഒരു സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുമ്പോള്‍ സി.ജെ റോയ് വെടിയുതിര്‍ത്ത് മരിച്ചത് മറ്റ് പല ചര്‍ച്ചകളിലേക്കും നീങ്ങുകയാണ്. മൂന്നു ദിവസമായി റോയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. രേഖകള്‍ എടുക്കാനായി മുകള്‍ നിലയിലേക്ക് പോയ റോയ് നെഞ്ചില്‍ വെടിയുതിര്‍ത്താണ് ജീവനനൊടുക്കിയത്. ഒരു റെയ്ഡ് നടക്കുമ്പോള്‍ ആ ഓഫീസിന്‍റെ മുതലാളിയും തൊഴിലാളികളും ഓഫീസ് കെട്ടിടവും പൂര്‍ണമായും അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നതാണ് രീതി.
ഉത്തരവാദിത്വം ഏജൻസിക്ക്
റെയ്ഡിനിടെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുക എന്നതു ഗുരുതരമായ സുരക്ഷവീഴ്ചയാണ്. പ്രതി ആയാലും അല്ലെങ്കിലും ഒരാള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമ്പോള്‍ അയാളുടെ പൂര്‍ണ ഉത്തരവാദിത്വവും ആ അന്വേഷണ ഏജന്‍സിക്കാണ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്‍റെ ഓരോ ഓഫീസുകളിലും ആദായനികുതി വകുപ്പ് നിരന്തരമായി റെയ്ഡ് നടത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ സമ്മര്‍ദങ്ങളും മാനസിക പീഡനങ്ങളെയും മൂലമാണ് സി.ജെ റോയ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമായതെങ്കില്‍ അതു മനുഷ്യാവകാശ ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളെ തളർത്തുന്ന രീതിയിലുള്ള തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകളും ഭീഷണിപ്പെടുത്തലുകളും സമ്മര്‍ദങ്ങളും മനുഷ്യാവകാശ ലംഘനത്തിന്‍റെ പരിധിയിൽ വരുമെന്നും പറയുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.
Tags : Income Tax D.K. Shivakumar Dr. C.J.Roy real estate developer Confident Group film production income Tax department