ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ(എഫ്ടിഎ) യാഥാർഥ്യത്തിലേക്ക്.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോണ് സംഭാഷണത്തിനു ശേഷമാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പൂർത്തിയായതായി ഇരുനേതാക്കളും അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും വ്യാപാരം ഊർജിതമാക്കുന്ന കരാർ മൂന്നു മാസത്തിനകം ഒപ്പിടുമെന്നാണ് റിപ്പോർട്ട്.
ഒമാൻ, യുകെ, യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ രാജ്യങ്ങൾ), യുഎഇ, ഓസ്ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്കുശേഷം സമീപവർഷങ്ങളിൽ ഇന്ത്യ ഒപ്പിടുന്ന ഏഴാമത്തെ സ്വതന്ത്ര വ്യാപാരക്കരാറാണ് ന്യൂസിലൻഡുമായുള്ളത്.
ഈ വർഷം മാർച്ചിൽ ലക്സണ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് കരാർ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമായത്. ഒന്പത് മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് എഫ്ടിഎ അന്തിമമാകുന്നതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര വ്യാപാരക്കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരപങ്കാളിത്തം ആഴത്തിലാക്കുമെന്നും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഇരുരാജ്യങ്ങളിലെയും സംരംഭകർ, കർഷകർ, ചെറുകിട വ്യാപാരികൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അറിയിച്ചു.
കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ ഇന്ത്യയിൽനിന്നുള്ള എല്ലാ കയറ്റുമതികൾക്കും തീരുവ ഒഴിവാക്കി ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം അനുവദിക്കും. പകരമായി ഇന്ത്യയും തീരുവ ഉദാരവത്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 95 ശതമാനം ഉത്പന്നങ്ങളുടെയും തീരുവകൾ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്ന നടപടിയാണിതെന്ന് ലക്സണ് പറഞ്ഞു.
നൂറു ശതമാനം ഡ്യൂട്ടി ഫ്രീ വ്യാപാരം ന്യൂസിലൻഡ് തുറന്നുനൽകുന്നത് ഇന്ത്യയിലെ തൊഴിൽ കേന്ദ്രീകൃത മേഖലകളായ ടെക്സ്റ്റൈൽ, ലെതർ, ചെരിപ്പുകൾ, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ, കൈത്തറി-എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഗുണകരമാകും. ഇന്ത്യയുടെ ആഭ്യന്തര, കാർഷിക മേഖലകളെ സംരക്ഷിക്കാൻ പാലുത്പന്നങ്ങൾ, ചില പച്ചക്കറി, പഞ്ചസാര, റബർ, കൃത്രിമ തേൻ തുടങ്ങിയവയെ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് താത്കാലിക വീസ
നൈപുണ്യജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 5000 ഇന്ത്യൻ പ്രൊഫഷണലുകളെ മൂന്നുവർഷം വരെ ന്യൂസിലൻഡിൽ തങ്ങാൻ അനുവദിക്കുന്ന താത്കാലിക തൊഴിൽ എൻട്രി വീസകളും കരാർ പ്രദാനം ചെയ്യും. ഇന്ത്യൻ വിദ്യാർഥികൾക്ക് നിശ്ചയിച്ചിരുന്ന എണ്ണത്തിലുള്ള പരിധി കരാർ ഒഴിവാക്കാനും പഠനത്തിനിടയിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാനും കരാർ അനുവദിക്കുന്നു.
ഇതിനോടൊപ്പം ശാസ്ത്ര, സാങ്കേതിക, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) മേഖലകളിൽ ബിരുദ, ബിരുദാനന്തരം പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷം വരെയുള്ള പഠനാനന്തര തൊഴിൽ വീസകളും കരാർ നൽകുന്നു.
Tags : India-New Zealand trade deal reality PM Modi Christopher Luxon