കോൽക്കത്ത: വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക് കൊണ്ട് എഴുതിയ ബോംബ് ഭീഷണി സന്ദേശത്തെത്തുടർന്ന് അസമിലെ ദിബ്രുഗഡിൽ നിന്ന് കോൽക്കത്തയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഇൻഡിഗോ 6ഇ6894 (എ-320) എന്ന വിമാനമാണ് താഴെയിറക്കിയത്. വിമാനം കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകുന്നേരം 7:37-ഓടെ സുരക്ഷിതമായി ഇറക്കി. തുടർന്ന് വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. വിമാനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തി.
കോൽക്കത്ത വിമാനത്താവളത്തിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. രാവിലെ കോൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പോകാനിരുന്ന മറ്റൊരു ഇൻഡിഗോ വിമാനത്തിലും ശുചിമുറിയിൽ കടലാസിൽ എഴുതിയ ബോംബ് ഭീഷണി സന്ദേശം കണ്ടെടുത്തിരുന്നു. ആ വിമാനത്തിലെ യാത്രക്കാരെയും ഉടനടി പുറത്തിറക്കി പരിശോധന നടത്തിയിരുന്നു.
ലിപ്സ്റ്റിക് കൊണ്ടുള്ള സന്ദേശം ആരാണ് എഴുതിയതെന്നും ഇതിന് പിന്നിലെ ലക്ഷ്യമെന്തെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കി.
Tags : IndiGo bomb threat emergency landing