ന്യൂഡൽഹി: കളമശേരി ജുഡീഷൽ സിറ്റി പദ്ധതിക്ക് 2014ലെ മൂല്യനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ എതിർപ്പറിയിച്ച് പൊതുമേഖലാസ്ഥാപനമായ എച്ച്എംടി. നിലവിലെ വിപണിമൂല്യവുമായി താരതമ്യം ചെയ്യുന്പോൾ 2014ലെ ഭൂമിവില വളരെ കുറവാണെന്ന് എച്ച്എംടി ചൂണ്ടിക്കാട്ടി.
പദ്ധതിക്കായി സ്ഥാപനത്തിനു കീഴിലുള്ള 27 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനത്തിനെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014ലെ മൂല്യനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിൽനിന്നു സർക്കാരിനെ വിലക്കണമെന്നും എച്ച്എംടി ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും എച്ച്എംടി സത്യവാംഗ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഭൂപരിഷ്കരണ നിയമപ്രകാരം എച്ച്എംടിയുടെ ഭൂമി ഏറ്റെടുക്കാൻ സാധിക്കില്ലെന്നായിരുന്നു 2014ലെ സുപ്രീംകോടതി ഉത്തരവ്. ഇതിനെതിരേ 2016ൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭൂമിയുടെ തത്സ്ഥിതി തുടരാനായിരുന്നു ഉത്തരവ്. ഈ ഉത്തരവിലെ ഭേദഗതി ആവശ്യപ്പെട്ടാണ് സർക്കാർ കഴിഞ്ഞവർഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി മന്ദിരം ഉൾപ്പെടുന്ന ജുഡീഷൽ സിറ്റിക്കായി എച്ച്എംടിയുടെ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 12 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമടക്കം നിർമിക്കാനായിരുന്നു തീരുമാനം. ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷൽ സിറ്റി നിർമിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
Tags : Kalamassery Judicial City HMT court