ബെംഗളൂരു: കര്‍ണാടക പോലീസിന് നാണക്കേടായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. 1968ലെ ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര റാവുവിന്‍റെ പെരുമാറ്റമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആരും നിയമത്തിന് മുകളിലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കുറ്റം തെളിയുന്ന പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു
എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്‍റെ വാദം. തന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഈ നീക്കത്തിന് എതിരെ അഭിഭാഷകരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ നടി രന്യ റാവുവിന്‍റെ രണ്ടാനച്ഛന്‍ കൂടിയാണ് രാമചന്ദ്ര റാവു. 2025 മാര്‍ച്ചില്‍ ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലായിരുന്നു.
Tags : Karnataka cop Ramachandra Rao Suspension sleazy videos Viral