ന്യൂഡല്‍ഹി: ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ഇന്ത്യ സഖ്യവും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ.
സഖ്യം പാറപോലെ ഉറച്ചതാണെന്നും ജാർഖണ്ഡിലെ ഓരോ പൗരന്റെയും അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ജനകേന്ദ്രീകൃത ക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും കെ.സി എക്സിൽ കുറിച്ചു.
ഹേമന്ത് സോറനുമായി സംസാരിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ കിംവദന്തികൾ മാത്രമാണ്. വലതുപക്ഷ ട്രോള്‍ ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍. നിരാശയില്‍ നിന്നാണ് ഇതൊക്കെ വരുന്നത്. ഇത്തരം ട്രോളുകളൊന്നും ഞങ്ങളെ ബാധിക്കില്ല. ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ ദുർബലപ്പെടുത്താൻ അവർക്കൊരിക്കലും കഴിയില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ഇന്ത്യ സഖ്യം വിട്ട് എൻഡിഎയിലേക്കെന്ന റിപ്പോർട്ടുകൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ജെഎംഎം- കോണ്‍ഗ്രസ് സഖ്യമാണ് ജാർഖണ്ഡിൽ ഭരണം നടത്തുന്നത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പനയും ഉന്നത ബിജെപി നേതാവുമായി ഡൽഹിയിൽ നടത്തിയ ചർച്ചയാണ് അഭ്യൂഹങ്ങൾ ഉയർത്തിയത്. ഡൽഹിയിൽ നടന്നത് കേവലം ഔപചാരിക കൂടിക്കാഴ്ച അല്ലെന്നാണ് റിപ്പോർട്ട്.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎമ്മിന് 34 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിനു വേണ്ടത് 41 പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസ്-16 ആർജെഡി-4, സിപിഐ (എംഎൽ)(എൽ)-2 എന്നിങ്ങനെയാണ് ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികളുടെ അംഗബലം.
56 പേരുടെ പിന്തുണയാണ് നിലവിൽ ഹേമന്ത് സോറനുള്ളത്. ബിജെപിക്ക് 21 അംഗങ്ങളുണ്ട്. എൽജെപി-1, എജെ എസ് യു-1, ജെഡി-യു, മറ്റുള്ളവർ-1 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ അംഗബലം. ജെഎംഎം എൻഡിഎയിലെത്തിയാൽ 58 പേരുടെ പിന്തുണയുണ്ടാകും.
ഇതിനിടെ, കോണ്‍ഗ്രസിൽ പിളർപ്പുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. എട്ടു കോണ്‍ഗ്രസ് എംഎൽഎമാർ ഹേമന്ത് സോറനൊപ്പം പോകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Tags : JMM KC Venugopal Hemant Soren