ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്ത് നിന്നും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
സുൾട്ട് പ്രദേശത്തെ ദബാര ഗ്രാമത്തിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നുമാണ് 20 കിലോയിൽ കൂടുതൽ ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
സംശയാസ്പദമായ പായ്ക്കറ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ സുഭാഷ് സിംഗ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് പോലീസ് സംഘങ്ങൾ സ്കൂളിലെത്തി പ്രദേശം വളഞ്ഞു.
ഉധം സിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യ സംഘത്തെയും ഡോഗ് സ്ക്വാഡുകളെയും സ്ഥലത്ത് എത്തിച്ചു. പോലീസ് നായ ഉപയോഗിച്ചുള്ള പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് ഏതാനും പാക്കറ്റ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകൾ കണ്ടെത്തി.
ബോംബ് നിർവീര്യ സ്ക്വാഡ് പാക്കറ്റുകൾ ശേഖരിച്ച് സീൽ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
നിർമാണത്തിനും ഖനന ആവശ്യങ്ങൾക്കുമായി പാറകൾ പൊട്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ജലാറ്റിൻ സ്റ്റിക്കുകൾ. സ്ഫോടകവസ്തുക്കൾ ഗ്രാമത്തിലേക്ക് കൊണ്ടുവന്നതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
1908 ലെ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4(എ) പ്രകാരമുള്ള കുറ്റവും ഭാരതീയ ന്യായ് സംഹിത (ബിഎന്എസ്) സെക്ഷന് 288 പ്രകാരവും അജ്ഞാതരായ ആളുകൾക്കെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്എസ്പി അറിയിച്ചു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവം.
Tags : Large Quantity Explosives Near School Uttarakhand Almora