ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്രയും അവരുടെ മുൻ സുഹൃത്തും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും തമ്മിൽ വളർത്തുനായ 'ഹെൻറി'യുടെ അവകാശത്തെച്ചൊല്ലിയുള്ള തർക്കം വീണ്ടും ഡൽഹി ഹൈക്കോടതിയിൽ.
ഹെൻറി എന്ന നായയെ തനിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജയ് അനന്ത് ദേഹാദ്രായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ നായ മഹുവാ മോയിത്രയുടെ പക്കലാണ്.
ഇരുവരും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഹെൻറി ഒരു പ്രധാന ചർച്ചാവിഷയമാണ്. മഹുവാ മൊയ്ത്രയ്ക്കെതിരെയുള്ള 'കോഴ വാങ്ങി ചോദ്യം ചോദിച്ച' ആരോപണത്തിന് പിന്നിൽ ജയ് അനന്ത് ആയിരുന്നു. ആ സമയത്ത് ഹെൻറിയെ വിട്ടുനൽകിയാൽ പരാതി പിൻവലിക്കാമെന്ന് ജയ് അനന്ത് പറഞ്ഞിരുന്നതായി മഹുവാ മൊയ്ത്ര നേരത്തെ ആരോപിച്ചിരുന്നു.
നായയുടെ സംരക്ഷണം സംബന്ധിച്ച തർക്കത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് കേസ് വീണ്ടും കോടതിയിൽ എത്തിയത്.
കേസ് പരിഗണിച്ച കോടതി, ഇരുപക്ഷത്തോടും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വളർത്തുനായയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രണ്ട് പ്രമുഖർ തമ്മിൽ നടക്കുന്ന ഈ നിയമയുദ്ധം ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
Tags : Mahua Moitra