കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ "ഗോട്ട് ടൂർ ഇന്ത്യ'യുടെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ വൻ സംഘർഷമുണ്ടായതിന് പിന്നാലെ അറസ്റ്റിലായ മുഖ്യ സംഘാടകൻ സതാദ്രു ദത്തയുടെ ജാമ്യ ഹർജി കോടതി തള്ളി. കോടതി സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പമാണ് മെസി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്. മെസിയെ ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിൽ കാത്തിരുന്നത്.
എന്നാൽ മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് പോയത് ആരാധകരെ കുപിതരാക്കി. 5,000 മുതൽ 25,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിഐപി അതിഥികളുടെയും തിരക്ക് കാരണം താരത്തെ ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ല. വെറും 20 മിനിട്ടാണ് മെസി സ്റ്റേഡിയത്തിൽ സമയം ചെലവഴിച്ചത്.
ഇതിൽ നിരാശരായ ആരാധകർ ഇരിപ്പിടങ്ങളും കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷം രൂക്ഷമായതോടെ സ്റ്റേഡിയം പൂർണമായും ചുറ്റിക്കാണാൻ തീരുമാനിച്ച മെസിയെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പുറത്തേക്ക് മാറ്റുകയായിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖേദം പ്രകടിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിരമിച്ച ജസ്റ്റീസ് അസിം കുമാർ റേയുടെ അധ്യക്ഷതയിൽ അന്വേഷണ സമിതിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു.
പരിപാടിയുടെ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സതാദ്രു ദത്ത അറസ്റ്റിലായത്. ടിക്കറ്റിന്റെ പണം തിരികെ നൽകാൻ സംഘാടകർ സമ്മതിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
Tags : LionelMessi India Tour Kolkata Salt Lake Stadium