ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകനും മരുമകളും വിവാദത്തിൽ. ഇൻഡോറിലെ പ്രസിദ്ധ ആരാധനാലയമായ ഖജ്രാന ഗണേശ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഇരുവരും അനധികൃതമായി പ്രവേശിച്ചുവെന്നാണ് ആരോപണം.
ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ അഞ്ജനേഷ് ശുക്ലയും ഭാര്യ സിമ്രാനുമാണ് വിവാദത്തിലായത്. ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ക്ഷേത്രമാണ് ഖജ്രാന ഗണേശ ക്ഷേത്രം.
എന്നാൽ എംഎൽഎയുടെ മകനും മരുമകളും ശ്രീകോവിലിൽ കയറി ഗണേശ വിഗ്രഹത്തിന് മുന്നിൽ നിന്ന് മാലയിട്ടു. ഡിസംബർ 12നാണ്, എംഎൽഎയുടെ മകൻ അഞ്ജനേഷ് ശുക്ലയും വ്യവസായിയുടെ മകളായ സിമ്രാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിറ്റേ ദിവസമാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്.
കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ശ്രീകോവിലിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി ഖജ്രാന ഗണേഷ് ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരുന്നു.
അതേസമയം, മതപരമായ സ്ഥലങ്ങളിൽ എംഎൽഎയുടെ കുടുംബം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. ജൂലൈയിൽ, എംഎൽഎയുടെ ഇളയ മകൻ രുദ്രാക്ഷ് ശുക്ല, ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയിരുന്നു.
തടയാൻ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ ആശിഷ് ദുബെയെ, രുദ്രാക്ഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം എംൽഎയും ക്ഷേത്രത്തിലുണ്ടായിരുന്നു.
ഏപ്രിലിൽ, രുദ്രാക്ഷും സുഹൃത്തുക്കളും ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ രാത്രിയോടെ എത്തുകയും ദർശനത്തിനായി ക്ഷേത്ര വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ച പൂജാരിയുമായി ഇവർ വാക്കേറ്റമുണ്ടായി.
സംഭവത്തിൽ പൂജാരി പോലീസിൽ പരാതി നൽകിയെങ്കിലും രുദ്രാക്ഷ് പൂജാരിയോട് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു.
Tags : BJPMLA Son Bride Garlands Temple