ന്യൂഡൽഹി: വോട്ട് കൊള്ള ആയുധമാക്കി പ്രധാനമന്ത്രിക്കെതിരേ ശക്തമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പ് കൊള്ളയിലൂടെയാണെന്നും, ഇന്ത്യയിലെ ജെൻ സിയെയും യുവാക്കളെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ രാഹുൽ പറഞ്ഞു.
വോട്ടുകൊള്ളയിൽ താൻ അവസാനം നടത്തിയ വാർത്താസമ്മേളനത്തിലൂടെ ഹരിയാനയിലെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പേ അല്ലെന്നും വോട്ടുകൊള്ളയുടെ മൊത്തക്കച്ചവടം നടന്നെന്നും വ്യക്തമാക്കിയെന്ന് രാഹുൽ പറഞ്ഞു.
വ്യാജവോട്ടുകളെപ്പറ്റിയും വ്യാജ ഫോട്ടോകളെപ്പറ്റിയും താനുന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നുത് നിങ്ങൾ ശ്രദ്ധിക്കണം. ബിജെപിയാണ് കമ്മീഷനെ പ്രതിരോധിക്കുന്നത്. എന്നാൽ ആരോപണങ്ങളെ അവർ നിഷേധിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
25 ലക്ഷം വോട്ടർമാർ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും, ബ്രസീലിയൻ മോഡൽ ഇവിടെ വോട്ട് ചെയ്യുന്നതുപോലുള്ള ചെറിയ ഉദാഹരണങ്ങളാണ് മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതെന്ന് രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
""ഭരണഘടന പറയുന്നത് ഒരു വ്യക്തിക്ക് ഒരു വോട്ടെന്നാണ്. എന്നാൽ ഇതു ഹരിയാനയിലില്ലെന്നാണ് തെളിയുന്നത്. അവിടെ ഒരാൾക്ക് ഒന്നിലധികം വോട്ടുണ്ട്.
ബ്രസീലിയൻ സ്ത്രീയുടെ വോട്ടും ഒരു ബൂത്തിൽ ഒരു സ്ത്രീയുടെ 200 ഫോട്ടോകളുമായിരുന്നു. ഇതവർ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടത്തി. ഇപ്പോൾ ഹരിയാനയിലും സംഭവിച്ചു. ഗുജറാത്തിൽ ഇത് തുടർച്ചയായി സംഭവിച്ചു. ഇതേ കാര്യമാണ് ബിഹാറിലും അവർ ചെയ്യാൻ പോകുന്നത്''-രാഹുൽ പറഞ്ഞു.
Tags : Rahul Gandhi modi Prime Minister modi election fraud