ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെയും ഇന്ത്യ-യുഎസ് കരാറിനെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുല്‍, അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചര്‍ച്ചക്കിടെ ആരോപിച്ചു.
ഇന്ത്യ-യുഎസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. നമ്മൾ എന്ത് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ല. ഇന്ത്യയെ വിൽക്കുന്നത് ലജ്ജാകരമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർഷകരുടെ സംരക്ഷണം എന്തുകൊണ്ട് ഇന്ത്യ ആവശ്യപ്പെട്ടില്ല എന്നും അദ്ദേഹം ചോദിച്ചു. പ്രതിരോധ ബജറ്റ് അദാനിക്കായി കൊണ്ടുവന്നത്. അദാനിയാണ് ബജറ്റിന്‍റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.
യുഎസുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയതില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കിയില്ല. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കുന്ന അവസ്ഥയെന്നും യുഎസുമായി കരാര്‍ ഒപ്പിട്ടത് സമ്മര്‍ദം മൂലമെന്നും രാഹുല്‍ ആരോപിച്ചു
മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുനല്‍കി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു.
Tags : india-us trade deal Donald Trump Narendra Modi Rahul Gandhi