ന്യൂഡൽഹി: ചോദ്യത്തിനു പണം നൽകിയെന്ന കേസിൽ തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകിയ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ലോക്പാലിനു പിഴവ് സംഭവിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലോക്പാൽ, ലോകായുക്ത നിയമത്തിലെ സെക്ഷൻ 20 അനുസരിച്ച് പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി അനുമതി നൽകുന്ന വശങ്ങൾ ഒരുമാസത്തിനകം പരിഗണനയ്ക്കെടുത്ത് പരിശോധിക്കാൻ കോടതി ലോക്പാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ ഒരു വ്യാപാരിയുടെ പക്കൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നതാണ് 2023ലെ കേസിനാധാരം. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകി കഴിഞ്ഞ നവംബർ 12ന് ലോക്പാൽ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്താണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.
ലോക്പാൽ അനുമതി തെറ്റാണെന്നും ലോക്പാൽ നിയമത്തിന്റെ വ്യവസ്ഥകൾക്കെതിരാണെന്നും സ്വാഭാവികനീതി തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും അതിനാൽത്തന്നെ അനുമതി റദ്ദാക്കണമെന്നും മഹുവ ഹർജിയിൽ ആവശ്യപ്പെട്ടു.
ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ സെക്ഷൻ 20 (7) പ്രകാരം പൊതുസേവകരുടെ പ്രതികരണങ്ങൾ അനുമതി നൽകുന്നതിനുമുന്പ് ശേഖരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ വാദങ്ങൾ പൂർണമായി തള്ളിയാണു ലോക്പാൽ സിബിഐക്ക് അനുമതി നൽകിയതെന്ന് മഹുവ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതി ലോക്പാൽ അനുമതി റദ്ദാക്കിയത്.
ഒരു മാസത്തിനുള്ളിൽ വിഷയം പുനഃപരിശോധിക്കാനും യുക്തിസഹമായ ഒരു തീരുമാനത്തിലെത്താനുമാണ് ലോക്പാലിനുള്ള കോടതിയുടെ നിർദേശം.
Tags : Delhi High Court quashes Mahua Moitra