ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അൽ ഫലാ ഗ്രൂപ്പ് ചെയർമാനെ ഡൽഹിയിലെ സാകേത് കോടതി 13 ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വിട്ടു.
കുറ്റകൃത്യങ്ങളുടെ ഗൗരവവും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ഉത്തരവ്. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ ജവാദിനെ അർധരാത്രിയാണ് സാകേതിലെ അഡീഷണൽ സെഷൻസ് ജഡ്ജി ശീതൾ ചൗധരിയുടെ വീട്ടിലേക്കെത്തിച്ചത്. പുലർച്ചെ ഒന്ന് വരെ നീണ്ട തുടർപ്രക്രിയകൾക്കു ശേഷമാണ് തീരുമാനം.
വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിലും അൽ ഫലാഹ് സർവകലാശാലയുടെ വ്യാജ അക്രഡിറ്റേഷൻ അവകാശവാദങ്ങളിലും സർലകലാശാലയിൽനിന്നുള്ള ഫണ്ട് വകമാറ്റലിലും ജവാദ് കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് റിമാൻഡ് അപേക്ഷയിൽ ഇഡി വ്യക്തമാക്കുന്നു.
അൽ ഫലാഹ് സർവകലാശാലയ്ക്ക് യുജിസി അംഗീകാരമുണ്ടെന്ന അവകാശവാദം തെറ്റാണ്. എൻഎഎസി അക്രഡിറ്റേഷൻ സ്റ്റാറ്റസ് തെറ്റായാണ് കാണിക്കുന്നതെന്നും ഇഡി ആരോപിച്ചു.
വിദ്യാർഥികളുടെ ഫീസായും മറ്റും ശേഖരിച്ച 400 കോടിയിലധികം രൂപ ജവാദ് വകമാറ്റിയിട്ടുണ്ടെന്നും ഇയാളുടെ അടുത്ത ബന്ധുക്കൾ ഗൾഫ് രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജവാദിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് ഇഡി കോടതിയെ അറിയിച്ചു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ ഒന്നിലധികം ഡോക്ടർമാരിലേക്ക് അന്വേഷണം എത്തിയതോടെയാണ് അൽ ഫലാഹ് സർവകലാശാലയുടെ ഫണ്ടിംഗുകളിലേക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയെത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളിൽ സർവകലാശാലാ അധികൃതർക്ക് നേരിട്ടു പങ്കുണ്ടോയെന്നത് പരിശോധിക്കുന്നുണ്ട്.
Tags : Al Falah Group Chairman in ED custody Al Falah Group Chairman arrested Delhi blast Red Fort blast