ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം.കെ. മൊയ്തീൻ ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ദീർഘകാലമായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.
പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനിടെ 2025 മാർച്ചിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്നും സ്വദേശത്തുനിന്നും നിയമവിരുദ്ധമായി പണം സമാഹരിക്കുകയും അത് വെളുപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഇഡി മൊയ്തീൻ ഫൈസിയെ അറസ്റ്റ് ചെയ്തത്. പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമായി എസ്ഡിപിഐ പ്രവർത്തിക്കുന്നുവെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ, തന്റെ കക്ഷിക്ക് പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നും ഫൈസിയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കടുത്ത നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
Tags : Money laundering SDPI Moiteen Faizi