ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ 15 ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് എണ്ണൂറില ധികം പേരെ കാണാതായെന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക കണക്ക്.
ജനുവരി ഒന്നുമുതൽ 15 വരെ 807 പേരെ കാണാതായ കേസുകളുണ്ടെന്നും ഇതിൽ 509 പേരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്തെ പൗരസുരക്ഷയെപ്പറ്റി നിർണായക ചോദ്യങ്ങളുയർത്തുന്ന റിപ്പോർട്ടിൽ ആദ്യ രണ്ടാഴ്ച കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്തവരാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യതലസ്ഥാനത്ത് പ്രതിദിനം ശരാശരി 54 പേരെ കാണാതാകുന്നുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ആദ്യ രണ്ടാഴ്ച രേഖപ്പെടുത്തിയ 807 തിരോധാന കേസുകളിൽ 298 എണ്ണം പുരുഷന്മാരുടേതാണ്. കാണാതായവരിൽ 235 പേരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും 572 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
കാണാതായ 191 പ്രായപൂർത്തിയാകാത്തവരിൽ 146 പേർ പെണ്‍കുട്ടികളും 45 പേർ ആണ്‍കുട്ടികളുമാണ്. കാണാതായ കൗമാരക്കാരുടെ കേസിലെ 71 ശതമാനം ഇപ്പോഴും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിനിടെ 2,32,737 പേരെയാണു രാജ്യതലസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1.8 ലക്ഷത്തിനടുത്ത് വ്യക്തികളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും 52,000ത്തിനടുത്ത് കേസുകൾ ഇപ്പോഴും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
2016 മുതലുള്ള എല്ലാ വർഷവും ശരാശരി 5000ത്തിലധികം കൗമാരക്കാരെ കാണാതായെന്നും ഇതിൽ 3500നടുത്ത് കേസുകളിൽ പെണ്‍കുട്ടികളെയാണു കാണാതായതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കാണാതായവരുടെ സ്ഥിതി ട്രാക്ക് ചെയ്യുന്നതിനായി zipnet. delhipolice.gov.in എന്ന ഔദ്യോഗിക പോർട്ടൽ ഡൽഹി പോലീസ് വികസിപ്പിച്ചിട്ടുണ്ട്.
Tags : women missing Delhi Delhi Police