ന്യൂഡൽഹി: കൊട്ടിയത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എൻജിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി.
മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി.കെ.സുധീഷ് എന്നിവർ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എൻജിനീയറിംഗ് കമ്പനിയുടെ റസിഡന്റ് എൻജിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസും നൽകി. വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹന യാത്രക്കാർ രക്ഷപ്പെട്ടത്.
Tags : national highway collapse kottiyam central government