മുംബൈ: അജിത് പവാറിന്റെ മരണത്തോടെ എൻസിപി ലയന നീക്കങ്ങൾക്കു തടസം നേരിട്ടേക്കാമെന്ന ആശങ്കയുമായി സ്ഥാപകനേതാവ് ശരദ് പവാർ. കഴിഞ്ഞ നാലുമാസമായി അജിത് പവാറിന്റെ നേതൃത്വത്തിൽ ലയനനീക്കങ്ങൾ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലയനചർച്ചകൾ ശരിയായ ദിശയിൽ മുന്നേറുകയായിരുന്നു. എന്നാൽ വിമാനാപകടം എല്ലാം തകർത്തു. അജിത് പവാർ വിഭാഗവുമായുള്ള സൗഹാർദ്ദപരമായ ചർച്ചയ്ക്കു ശ്രമം തുടരുമെന്നും ശരദ് പവാർ പറഞ്ഞു.
നേരത്തേ ശരദ് പവാർ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ ബാരാമതിയിൽ യോഗംചേർന്ന് രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. ശരദ് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മകളും എംപിയുമായ സുപ്രിയ സുലെ, എംഎൽഎ രോഹിത് പവാർ. യോഗേന്ദ്ര പവാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു യോഗത്തിന് മുന്പ് ശരദ് പവാർ പ്രതികരിച്ചിരുന്നത്. അജിത് പവാർ വിഭാഗത്തിലെ നേതൃമാറ്റം സംബന്ധിച്ച് മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താത്കറെയും ശ്രമം നടക്കുന്നതായി മാധ്യമവാർത്തകളിലൂടെയാണു മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Tags : Sharad Pawar NCP merger thwarted Ajith Pawar death