ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ 75 വർഷമായി ബജറ്റ് അവതരണത്തിൽ തുടർന്നുപോരുന്ന കീഴ്വഴക്കങ്ങൾ തിരുത്തിക്കൊണ്ട്, ബജറ്റിന്റെ രണ്ടാം ഭാഗമായ 'പാർട്ട്-ബി' ഇന്ത്യയുടെ വരാനിരിക്കുന്ന സാമ്പത്തിക ഭാവിയുടെ സമഗ്രമായ റോഡ്മാപ്പ് അവതരിപ്പിക്കാനായി മന്ത്രി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാധാരണയായി ബജറ്റിന്റെ ഒന്നാം ഭാഗത്തിൽ പദ്ധതി പ്രഖ്യാപനങ്ങളും രണ്ടാം ഭാഗത്തിൽ (നികുതി നിർദ്ദേശങ്ങളുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ, ഇന്ത്യയുടെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകളും വിശദീകരിക്കാൻ പാർട്ട്-ബി ഉപയോഗിക്കും. ആഗോള വിപണിയിലെ തിരിച്ചടികളെ പ്രതിരോധിക്കാനുള്ള 'താരിഫ് പ്രൂഫ്' നയങ്ങളും ഈ ഭാഗത്താകും വിശദീകരിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണമാണിത്. ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.
*ബജറ്റിലെ പ്രതീക്ഷകൾ
അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധന ചെലവ് 10-15 ശതമാനം വർദ്ധിപ്പിച്ചേക്കാം (ഏകദേശം 11.2 ലക്ഷം കോടി രൂപ). ക്യാൻസർ മരുന്നുകൾക്ക് നികുതി ഇളവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി പ്രത്യേക ഫണ്ട് നീക്കിവെച്ചേക്കാം. രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുന്ന ബജറ്റ് പ്രസംഗം ഇന്ത്യയുടെ അടുത്ത ദശകത്തിലേക്കുള്ള സാമ്പത്തിക ദിശ വ്യക്തമാക്കുന്ന ഒന്നായിരിക്കും.
Tags : Union Budget Nirmala Sitaraman