ന്യൂഡൽഹി: അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് മന്ത്രവിദ്യയിലൂടെയും മാന്ത്രിക വസ്തുക്കളിലൂടെയും പ്രതിവിധി നൽകാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്ക് അധികാരം നൽകി കേന്ദ്രം.
ഇത്തരം തെറ്റായ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതു രേഖ പിടിച്ചെടുക്കാനും ഏതു സ്ഥലവും പരിശോധിക്കാനും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും ലഫ്. ഗവർണർമാർക്കുമാണ് കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്.
മാന്ത്രികമായ പ്രതിവിധികൾ ഉറപ്പുനൽകുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചിട്ടുള്ള 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിനു കീഴിലാണ് കേന്ദ്രം ലഫ്. ഗവർണർമാർക്ക് അധികാരം നൽകുന്നത്.
ലക്ഷദ്വീപ്, ചണ്ഡിഗഡ്, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, പുതുച്ചേരി, ജമ്മു കാഷ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നിയമം നടപ്പിലാക്കാനുള്ള അധികാരം അതത് ലഫ്. ഗവർണർമാർക്കു നൽകിയത്. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തേ നിയമത്തിനു കീഴിൽ എവിടെ പരിശോധിക്കാനും രേഖകൾ പിടികൂടാനും കുറ്റങ്ങൾക്കെതിരേ നടപടിയെടുക്കാനും ഓഫീസർമാരെ നിയമിക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകൾ ചുമതലപ്പെടുത്തിയ ഓഫീസർമാർക്കായിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിലൂടെ ഓഫീസർമാരെ ചുമതലപ്പെടുത്തുന്ന അധികാരം ഇപ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവർണർമാർക്കോ അഡ്മിനിസ്ട്രേറ്റർമാർക്കോ കൈമാറിയിരിക്കുകയാണ്.
Tags : misdiagnosed mantram medicine action Lieutenant Governors Drugs and Magic Remedies Act advertisements