ന്യൂഡൽഹി: ഭീകരബന്ധത്തിന്റെ പേരിൽ വിവാദത്തിലായ ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയ്ക്കു കാരണംകാണിക്കൽ നോട്ടീസ് നൽകി നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (എൻഎഎസി).
സർവകലാശാലയുടെ വെബ്സൈറ്റിൽ അക്രഡിറ്റേഷനുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാലാണ് എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. അക്രഡിറ്റേഷൻ അവകാശം എൻഎഎസി മാനദണ്ഡങ്ങൾക്കു വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കൗണ്‍സിൽ വ്യക്തമാക്കി.
അൽ ഫലാ സർവകലാശാലയ്ക്കു കീഴിലുള്ള അൽ ഫലാ സ്കൂൾ ഓഫ് എൻജിനിയറിംഗിനും അൽ ഫലാ സ്കൂൾ ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിനും എൻഎഎസിയുടെ"എ' ഗ്രേഡുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തി റേറ്റിംഗ് നൽകുന്ന എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. എൻജിനിയറിംഗ് കോളജിന് 2013ൽ "എ’ഗ്രേഡ് ലഭിച്ചിരുന്നെങ്കിലും ഇത് 2018ൽ കാലഹരണപ്പെട്ടെന്നും സ്കൂൾ ഓഫ് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന് 2011ൽ ലഭിച്ച "എ’ഗ്രേഡ് 2016ൽ കാലഹരണപ്പെട്ടെന്നും നോട്ടീസിൽ പറയുന്നു.
ഇരു കോളജുകളുടെയും അക്രഡിറ്റേഷൻ കാലഹരണപ്പെട്ടിട്ടും എ ഗ്രേഡുകൾ ഉണ്ടെന്ന് അവകാശപ്പെട്ടതിനു സ്ഥാപനത്തിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു വിശദീകരിക്കാൻ സർവകലാശാല മാനേജമെന്റിനോട് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. നോട്ടീസിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് എൻഎഎസി ആവശ്യപ്പെട്ടിരിക്കുന്നത്. അൽ ഫലായെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ സർവകലാശാലയുടെ വെബ്സൈറ്റ് നിലയ്ക്കുകയും ചെയ്തു.
അതിനിടെ, സർവകലാശാലയുടെ ഫണ്ടിംഗും ഡോക്ടർമാരുടെ സാന്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇഡി ഡയറക്ടറും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സർവകലാശാലയുടെ സാന്പത്തിക സ്രോതസുകളെപ്പറ്റിയുള്ള വിശദമായ അന്വേഷണം നടത്തുന്നതിനുള്ള തീരുമാനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Tags : Al Falah University Red Fort blast Delhi blast Chenkota blast