ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണ് ഡല്‍ഹിയിലെ എഐ ഉച്ചകോടിയിൽ നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഉച്ചകോടിയില്‍ ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്ശിപ്പിക്കുകയുമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ചൈനീസ് നിര്‍മിത റോബോട്ട് ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോട്ടിയാസ് വികസിപ്പിച്ചതായി അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
റോബോട്ട് ചൈനീസ് നിര്‍മിതമാണെന്ന് കണ്ടെത്തിയതോടെ വിഷയം വിവാദമാകുകയും സര്‍വകലാശാലയോട് ഉച്ചകോടിയില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സംഭവത്തിലൂടെ മോദി സര്‍ക്കാര്‍ ആഗോളതലത്തില്‍ ഇന്ത്യയെ പരിഹാസപാത്രമാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഉച്ചകോടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
ആദ്യദിനം നേരിട്ട തിരക്കില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നതായി അഖിലേഷ് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയെ ഗതാഗതക്കുരുക്കിലാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
Tags : Opposition criticizes AI summit Rahul Gandhi