ന്യൂഡൽഹി: സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ അനുച്ഛേദം 94, 96 പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മോദി സർക്കാരിന്‍റെ സമയത്ത് പ്രതിപക്ഷം ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ രാജ്യസഭയിൽ മുൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർക്കെതിരേ പ്രതിപക്ഷം ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതിനു പിന്നാലെ, ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകം സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്.
ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. ബജറ്റ് സെഷനിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നടപടിയെ സ്പീക്കറും വിമർശിച്ചു. തുടർന്നാണ് സഭ ഉച്ചയ്ക്ക് 12 മണി വരെ പിരിഞ്ഞത്.
Tags : Opposition Lok Sabha resolution Speaker