ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ലോക്സഭാ സെക്രട്ടേറിയറ്റിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുരുതര ലംഘനമാണു പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആരോപിച്ചു.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു രേഖാമൂലം പരാതി നല്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ലോക്സഭയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഫണ്ടും സുതാര്യമാണെന്ന് ഉറപ്പാക്കേണ്ട ചുമതല പാര്ലമെന്റിന്റേതും ജനപ്രതിനിധികളായ എംപിമാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഗൂഢമായ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിക്കുന്ന വന്‍തോതിലുള്ള ഫണ്ടുകള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേരിലുളള ഫണ്ടുകളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ ഉത്തരം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ്, ദുരിതാശ്വാസ, പ്രതിരോധ ഫണ്ടുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ ചോദ്യങ്ങളും ചര്‍ച്ചകളും അനുവദനീയമല്ലെന്നും ലോക്സഭയിലെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമല്ലെന്നുമാണ് ലോക്സഭാ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ജനുവരി 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതെന്ന് ഒരു ദേശീയമാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
പൊതുജനങ്ങളില്‍നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അതിനാല്‍ ലോക്സഭയിലെ ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനെ പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതായാണു പത്രറിപ്പോര്‍ട്ട്.
Tags : Lok Sabha PM's funds banned Opposition questions PM Office