ബംഗുളൂരു: പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് സാലുമരദ തിമ്മക്കയുടെ ജനനം. ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് തിമ്മക്ക വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു.
കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. സാലുമരദ തിമ്മക്കയെ 2019ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്. മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് തിമ്മക്കയും ഭർത്താവും താമസിച്ചിരുന്നത്. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
Tags : Padma Shri Awardee Environmentalist Saalumarada Thimmakka Dies