ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ ത്രിശൂൽ അറബിക്കടലിൽ പുരോഗമിക്കവേ സമാന നീക്കങ്ങളുമായി പാക്കിസ്ഥാൻ. അതേ പ്രദേശത്ത് നാവിക വെടിവെപ്പ് പരിശീലനത്തിനായി പാക്കിസ്ഥാൻ സമാന്തരമായി നാവിഗേഷൻ മുന്നറിയിപ്പ് പുറത്തിറക്കി.
ഇന്നു മുതൽ അഞ്ചു വരെയാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യ- പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഒക്ടോബർ 30ന് ആരംഭിച്ച ഇന്ത്യയുടെ ത്രിശൂൽ സൈനികാഭ്യാസം നവംബർ 10 വരെയാണ്.
ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി "നോട്ടാം' മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണഗതിയിൽ സൈനികാഭ്യാസം പോലെയുള്ള പരിപാടികൾ നടക്കുമ്പോൾ വൈമാനികർക്ക് നൽകുന്ന മുന്നറിയിപ്പാണിത്.
ഇതിന് സമാനമായാണ് ഇപ്പോൾ നാവികർക്ക് 'നോട്ട്മാർ' മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ ത്രിശൂലിൽ 25 യുദ്ധക്കപ്പലുകളും, 40ൽ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരും പങ്കെടുക്കുന്നുണ്ട്.
Tags : arabian sea pakistan warning