കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. സർവീസ് റോഡ് നന്നാക്കിയെന്ന എൻഎച്ച്എഐയുടെ ന്യായീകരണം തള്ളിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയ എന്‍എച്ച്എഐ ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
ഇതിനു പിന്നാലെ കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
Tags : Paliyekkara Toll Plaza Supreme Court NHAI