ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒന്പതു മുതൽ ഏപ്രിൽ രണ്ടു വരെയും നടക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇക്കാര്യം ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി ചേർന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് (സിസിപിഎ) പാർലമെന്റ് സമ്മേളനത്തിനും ബജറ്റ് അവതരണത്തിനും തീയതികൾ നിർദേശിച്ചത്. കേന്ദ്രമന്ത്രിസഭയുടെ ശിപാർശയോടെ രാഷ്ട്രപതിയാകും പിന്നീട് ഔദ്യോഗികമായി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുക.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെയാകും 28ന് തുടക്കമാകുക. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയാകും ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി നടത്തുക. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയുടെ അവലോകനമായ സാന്പത്തിക സർവേ റിപ്പോർട്ട് തൊട്ടടുത്ത ദിവസമായ 29ന് പാർലമെന്റിൽ വയ്ക്കും.
അവധി ദിവസമാണെങ്കിലും 2017 മുതലുള്ള കീഴ്വഴക്കം പാലിച്ച് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 സാന്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്പോ, പിന്നീടോ ഞായാറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടില്ല. മുന്പു മൂന്നു തവണ കേന്ദ്രബജറ്റ് ശനിയാഴ്ചകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായ ഒന്പതാമത്തെ കേന്ദ്രബജറ്റാകും ഈ വർഷം നിർമല അവതരിപ്പിക്കുക. ഒന്പതു ബജറ്റ് അവതരിപ്പിച്ച പി. ചിദംബരത്തിന്റെ റിക്കാർഡിനൊപ്പമാകുമിത്. പത്തു ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലാണു റിക്കാർഡ്. പ്രണാബ് മുഖർജി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
Tags : Parliament session Parliament Budget Session Union Budget Rajnath Singh