ന്യൂഡൽഹി: സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഭരണഘടനാനിർമാണത്തിലും ഒരു പങ്കും വഹിക്കാത്ത ശക്തികൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി.
പൊതുജനങ്ങളുടെ ഓർമകളിൽനിന്ന് നെഹ്റുവിനെ മായ്ച്ചുകളയുകയെന്നതു മാത്രമല്ല അദ്ദേഹം കെട്ടിപ്പടുക്കാൻ സഹായിച്ച സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക അടിത്തറകൾ കൂടി നശിപ്പിക്കാൻ ലക്ഷ്യമുണ്ടെന്നും സോണിയ പറഞ്ഞു. ഡൽഹി ജവഹർ ഭവനിൽ നെഹ്റു സെന്റർ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സോണിയ.
ഇന്നത്തെ ഭരണസംവിധാനത്തിന്റെ പ്രധാന ഉദ്ദേശ്യം നെഹ്റുവിനെ അപകീർത്തിപ്പെടുത്തുകയെന്നതാണ്. ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ പ്രധാന ശില്പി നെഹ്റുവാണ്. തീവ്രവും ക്രൂരവുമായ വർഗീയ വീക്ഷണത്തിലൂടെയാണ് നെഹ്റുവിനെ തമസ്കരിക്കാനുള്ള ശ്രമം നടക്കുന്നത്.
സ്വാതന്ത്ര്യപ്രസ്ഥാനത്തിലും ഭരണഘടനാനിർമാണത്തിലും ഒരു പങ്കുമില്ലാത്ത ശക്തികളാണ് ഈ ശ്രമങ്ങൾ നടത്തുന്നത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്കു നയിച്ച വെറുപ്പിന്റെ അന്തരീക്ഷം വിതറിയ ഒരു പ്രത്യയശാസ്ത്രമാണിത്. അദ്ദേഹത്തിന്റെ കൊലപാതകികളെ മഹത്വവത്കരിക്കുന്നതു തുടരുകയാണ്. ഈ നീക്കങ്ങൾക്കെതിരേ നിലകൊള്ളാനും രാജ്യത്തിന്റെ മൂല്യങ്ങളും പൈതൃകവും സംരക്ഷിക്കാനും സോണിയ രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടു.
അതേസമയം, സോണിയയുടെ പ്രസ്താവനകൾക്കെതിരേ ബിജെപി രംഗത്തുവന്നു. ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്താൻ പാക്കിസ്ഥാനെയും ചൈനയെയും അനുവദിച്ചതും ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയതുംപോലുള്ള ചരിത്രപരമായ തെറ്റുകളാണ് നെഹ്റുവിന്റെ പൈതൃകമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
Tags : Sonia Gandhi Planned attempt jawaharlal nehru tarnish